കുട്ടികളെ ശിക്ഷിക്കും മുമ്പേ...


ഒന്നായാല്‍ ഉലക്ക കൊണ്ട് അടിച്ചു പഠിപ്പിക്കണം,പെണ്ണാണങ്കില്‍ ഇഞ്ച പോലെ .ചതയ്ക്കുന്തോറും നന്നാവും എന്നൊക്കെ തല്ലി നന്നാക്കാന്‍ നിര്‍ദ്ദേശിക്കുന്ന പഴഞ്ചൊല്ലുകളിലും വാമൊഴി വഴക്കങ്ങളിലും ശിശുപരിപാലന നിയമങ്ങള്‍ ‍ഉറപ്പിക്കുന്ന ആളുകള്‍ അത്ര കുറവൊന്നുമല്ല. മാരകായുധങ്ങളുമായി കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന മാതാപിതാക്കള്‍, ബന്ധുക്കള്‍ രണ്ടാനച്ഛനമ്മമാര്‍ , കാമുകന്‍മാര്‍ ജാരന്‍മാര്‍ ഇവരൊക്കെ നിത്യക്കാഴ്ചക്ളായിരിക്കുന്ന കാലത്താണ് ചര്‍ച്ച എന്നോര്‍ക്കണം.


ബിഹേവിയറിസം അഥവാ വ്യവഹാര മനഃശാസ്ത്രം അതിന്റെ പ്രതാപകാലത്ത് മുന്നോട്ടുവെച്ച ഒരു പഠന സിദ്ധാന്തമാണ് സമ്മാനങ്ങളിലൂടെയും ശിക്ഷയിലൂടെയും പഠനം നടക്കുന്നു എന്ന് നമ്മെ പഠിപ്പിച്ചത്. മികച്ച പ്രതികരണങ്ങളെ സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചും മോശമോ തെറ്റായതോ ആയ പ്രതികരണങ്ങളെ മാനസികമോ ശാരീരികമോ ആയ ശിക്ഷകള്‍ നല്‍കിയും ശികഷാഭയം സൃഷ്ടിച്ചും തളര്‍ത്തുകയും ചെയ്യുക എന്ന രീതിയാണത്. ശാരീരികമോ മാനസികമോ ആയ വിഷമം നല്‍കുക,സുഖമോ സന്തോഷമോ നിഷേധിക്കുക എന്നിവയൊക്കെ ശിക്ഷ തന്നെ.മൃഗപരിശീലനങ്ങളില്‍ ഇക്കാലത്തും വ്യാപകമായി അനുവര്‍ത്തിക്കുന്ന സമ്പ്രദായമാണിത്. മനുഷ്യ മനസ്സിന്റെ സവിശേഷതകള്‍ പരിഗണിക്കാത്ത സമ്പ്രദായം എന്ന വിമര്‍ശനം അകാകലത്തു തന്നെ ഇതിനുണ്ടായിരുന്നു.ആധുനിക മനഃശാസ്ത്രം ഈ രീതിയെ നിരാതരിച്ചിട്ടൊന്നുമില്ലെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.


ശിക്ഷ വേണ്ടെന്നുവെയ്ക്കുമ്പോള്‍..


മനുഷ്യശിശുവിനെ സാമൂഹ്യ നിയമങ്ങള്‍ക്കനുസരിച്ച് ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കേണ്ടത്, പപഠിപ്പിച്ചെടുക്കേണ്ടത് കുടുംബത്തിന്റേയും സമൂഹത്തിന്റേയും ബാധ്യതയാണ്. സമൂഹത്തിന് അംഗീകരിക്കാനാവാത്ത പ്രതികരണങ്ങള്‍ , സ്വഭാവ സവിശേഷതകള്‍ കുച്ചികളില്‍ വളര്‍ന്നു വരുന്നതിനെ തക്ക സമയത്തു തന്നെ തിരുത്തേണ്ടത് അത്യാവശ്യമാണ്.തിരുത്തലിന്റെ സമയത്ത് അവസാന ഘട്ടത്തില്‍ പരിഗണിക്കേണ്ട ഒന്ന് ശിക്ഷ തന്നെയാണ്.അത് ഏത് തരത്തില്‍, അളവില്‍ വേണം എന്നത് തുടര്‍ന്ന് ചര്‍ച്ച ചെയ്യാം.


ശിക്ഷ പരിധിവിടുമ്പോള്‍..


രക്ഷിതാവ് ഒരു ക്രൂരനായ ഭരണാധികാരിയെപ്പോലെയോ മൃഗപരിശീലകനെപ്പോലെയോ പെരുമാറാന്‍ തുടങ്ങുന്ന അവസ്ഥയാണിത്. തിരുത്തുക എന്നതിനു പകരം കുട്ടിയെ തന്റെ വരുതിയില്‍ കൊണ്ടുവരിക എന്നത് രക്ഷിതാവ് ലക്ഷ്യമായി സ്വീകരിക്കുന്ന ഘട്ടത്തില്‍ തിരുത്തല്‍ പ്രക്രിയ ഒരു യുദ്ധമാകുകയും ജയിക്കേണ്ടത് ഇരു കൂട്ടര്‍ക്കും അനിവാര്യതയായി മാറുകയും ചെയ്യുന്നു. ഫലമോ ശിക്ഷ അതിരു കടക്കുകയും മറ്റഒരു സന്ദര്‍ഭം വരുമ്പോള്‍ ശിക്ഷിച്ച് പരിഹരിക്കാനാവാത്ത വിധം പ്രശ്നം വഷളാവുകയും ചെയ്യുന്നു.


ശിക്ഷ എപ്പോള്‍..


തെറ്റിനെ എപ്പോള്‍ തിരുത്തണം എന്നത് പ്രധാനമാണ്.


  • ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും ശിക്ഷിക്കല്‍ തെറ്റു ചെയ്യുന്ന സന്ദര്‍ഭത്തില്‍ ചെയ്യാതിരിക്കലാവും ഉത്തമം. ഇരു കൂട്ടരും വിവേകത്തിനപ്പുറം വികാരത്തിന്റെ ലോകത്തായിരിക്കും എന്നതിനാല്‍ ബോധ്യപ്പെടലും ബോധ്യപ്പെടുത്തലും അസാധ്യമാവുന്നു എന്നതുകൊണ്ടാണിത്.

  • കുടുംബാംഗങ്ങള്‍ തിരക്കുകളൊന്നുമില്ലാതെ ഇരിക്കുന്ന സന്ദര്‍ഭങ്ങളില്‍ വിഷയം വീണ്ടും ചര്‍ച്ചയ്ക്കെടുക്കുകയും ഇരു കൂട്ടര്‍ക്കും വിശദീകരിക്കാന്‍ സമയം നല്‍കുകയും വേണം.

  • മാതാപിതാക്കള്‍ രണ്ടുപേരും കൂടി അവതരിപ്പിക്കുന്നതിനു പകരം ഒരാള്‍ തികഞ്ഞ നിക്ഷ്പക്ഷത പാലിക്കുന്നതാവും ഉത്തമം.

  • തെറ്റ് ആവര്‍ത്തിച്ചതിനാല്‍ ഇനിമുതല്‍ ഇന്ന സൗകര്യമോ സൗജന്യമോ ഉണ്ടാവുകയില്ല എന്ന് പ്രഖ്യാപിക്കുന്ന രീതിയാവും നന്നാവുക.

  • ഈ പ്രായത്തിലായിരുന്നപ്പോള്‍ നമ്മള്‍ സമാനമായ തെറ്റുകള്‍ ചെയ്തിരുന്നോ എന്ന് ചിന്തിച്ചുനോക്കിയ ശേഷമാവണം വിചാരണയും ശിക്ഷ നടപ്പാക്കലുമൊക്കെ ചെയ്യേണ്ടത്.

  • നമ്മുടെ കുട്ടിയുടെ ശരി തെറ്റുകള്‍ക്ക് നമ്മുടെ പെരുമാറ്റങ്ങള്‍, ഇടപെടലുകള്‍ എന്നിവയും ഒരു കാരണമാണ് എന്ന തിരിച്ചറിവ് ഉള്ളപ്പോള്‍ മാത്രം ശിക്ഷയെക്കുറിച്ച് ചിന്തിക്കുക.കാരണം ഒരു തെറ്റും ചെയ്യാനറിയാത്ത ഒരു കുഞ്ഞായിട്ടാണ് അവന്‍ നമ്മുടെയിടയിലേക്ക് കടന്നുവന്നത്.



Comments

Popular Posts